അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം ആളുകൾ വെടിവച്ചു കൊന്നു. സർക്കാർ സ്കൂൾ അധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ (35), ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസുള്ള പെൺമക്കൾ എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബത്തിനെതിരെ വധഭീഷണിയുണ്ടെന്നും കാണിച്ച് സുനിൽ കുമാറിന്റെ ഭാര്യ പൂനം നേരത്തെ പരാതി നൽകിയിരുന്നുവെങ്കിലും പോലീസ് യാഥൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.
രണ്ടു മാസം മുൻപ് ഭീഷണി വിവരങ്ങൾ കാണിച്ച് പൂനം പൊലീസ് പരാതി നൽകിയിരുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തന്നെ കൊല്ലുമെന്നു പലതവണ ഒരാൾ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ, കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഇയാളാണ് ഉത്തരവാദിയെന്നും പരാതിയിൽ പൂനം ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട്ചന്ദൻ വർമ എന്നയാൾക്കെതിരെ ലൈംഗികാതിക്രമം, ജീവനു ഭീഷണി, എസ്സി/എസ്സി നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണു പൂനം പരാതിയിൽ ആരോപിച്ചിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് പൂനം പരാതി നൽകിയത്. ഇതിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഓഗസ്റ്റ് 18ന് കുഞ്ഞിനു മരുന്നു വാങ്ങാനായി ഭർത്താവിനൊപ്പം റായ്ബറേലിയിലെ ആശുപത്രിയിൽ പോയപ്പോൾ ചന്ദൻ വർമ പൂനത്തിനോടു മോശമായി പെരുമാറിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
താൻ എതിർത്തപ്പോൾ തന്നെയും ഭർത്താവിനെയും അവിടെവച്ച്അടിച്ചെന്നും ജാതി അധിക്ഷേപം നടത്തിയെന്നും പൂനം പറഞ്ഞു. കൂടാതെ സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയാതായും പരാതിയിൽ പറയുന്നു.
കൂട്ടക്കൊലയിൽ ചന്ദനു പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി. കൂടാതെ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമല്ലെന്നും വ്യക്തമായ പ്ലാനോടെ നടന്നതാണെന്നും പോലീസ് വ്യക്തമാക്കി. യുപി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധുക്കൾക്ക്ഉറപ്പു നൽകി.