തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. റിപ്പോർട്ട് വെള്ളിയാഴ്ച സർക്കാരിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണം. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തെത്തുന്നതാടെ മുഖ്യമന്ത്രി നൽകിയ വാഗ്ദാനം പാലിക്കപ്പെടുമോയെന്ന കാത്തിരിപ്പിലാണ് സിപിഐ.
എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിലുള്ള അതൃപ്തി പരസ്യമായി രേഖപ്പെടുത്തിയ സിപിഐ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുൻപ് തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കണമെന്ന കടുത്ത നിലപാടിലാണ്. അതല്ലെങ്കിൽ സഭയിൽ പ്രതിപക്ഷം ഭരണ പക്ഷത്തെ ആക്രമിച്ചാലും മൗനം അവലംബിക്കാനാണ് തീരുമാനം.
തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട്പ്രധാനമായും നാലു അന്വേഷണമാണ് എഡിജിപി നേരിടുന്നത്. അതിൽ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിൽ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോർട്ട് എന്നാണ് സൂചന. രണ്ട് ആർഎസ്എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്.