തിരുവനന്തപുരം: ബലാത്സംഗ കേസിൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇതു രണ്ടാം തവണയാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ ഒന്നര മണിക്കൂർ നീണ്ടുനിന്നു. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ്സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്.
ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. അതേ സമയം സിദ്ദിഖ് അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നു പോലീസ് പറഞ്ഞു. ഫോൺ അടക്കമുള്ള രേഖകൾ ഹാജരാക്കാൻ പറഞ്ഞെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല. മാത്രമല്ല ചോദിച്ച ചോദ്യങ്ങളോട് പലപ്പോഴും നിസ്സഹകരണമായിരുന്നു സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതടക്കമുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കാനാണ് പോലീസ് തീരുമാനമെന്നാണ് അറിയുന്നത്.
ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.