മലപ്പുറം: ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരളയുടെ നയ പ്രഖ്യാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ രൂക്ഷവിമർശനവുമായി പി.വി. അൻവർ എംഎൽഎ. എഡിജിപിയുടെ ഭൂമി ഇടപാടിൽ 35 ലക്ഷം രൂപ പണമായിത്തന്നെ നേരിട്ട് കൈമാറി. 100 രൂപ പോലും അക്കൗണ്ട് വഴി കൊടുത്തില്ല. തെളിവുകൾ കൊടുത്തിട്ടും നടപടിയില്ലെന്നും പിവി അൻവർ.
പോലീസ് ഹെഡ്ക്വാട്ടേഴ്സിൽ നടക്കുന്നത് അജിത് കുമാറിൻറെ സംഹാര താണ്ഡവമാണ്. എന്നാൽ എഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. തൃശൂർ പൂരം കലക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് സീറ്റ് ലഭിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാണ് താൻ പരാതി നൽകിയത്. അന്വേഷണ റിപ്പോർട്ട് വന്നശേഷം തീരുമാനം എന്നാണ് മുഖന്ത്രി പറഞ്ഞത്. എന്നാൽ 30 ദിവസം കഴിഞ്ഞ് 32 ദിവസമായിട്ടും ഇതുവരെ ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല. 30 ദിവസം കഴിഞ്ഞ് അന്വേഷണ റിപ്പോർട്ട് വന്നാൽ നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഡിജിപി നൽകിയ റിപ്പോർട്ടിൽ എഡിജിപി അജിത് കുമാറിന് വീഴ്ചയുണ്ടായെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ യാതൊരു നടപടിയും സർക്കാർ അജിത് കുമാറിനെതിരെ എടുത്തില്ല. ഈ വിഷയത്തിൽ ശക്തമായ നിലപാട് എടുത്തിരുന്ന സിപിഐയ്ക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. ഒരു സീറ്റിൽ നിന്ന് മാറ്റി അടുത്ത സീറ്റിൽ കൊണ്ടെയിരുത്താനാണ് ബിജെപി ശ്രമിക്കുന്നത്.
ഞാൻ തമിഴ്നാട്ടിൽ പോയി ഡിഎംകെയുമായി ചർച്ച നടത്തി. ബിജെപിയെ നോട്ടയ്ക്ക് പിന്നിൽ ആക്കിയ നേതാവിനെയാണ് ഞാൻ തെരഞ്ഞുപോയത്. അല്ലാതെ ആർഎസ്എസിനെ കാണാൻ ശ്രമിക്കണമായിരുന്നോ? ഇന്ന് രാവിലെ സിപിഎമ്മിലുള്ള ഒരാൾ തമിഴ്നാട്ടിൽ എംകെ സ്റ്റാലിനെ പോയിക്കണ്ട് എനിക്കെതിരെ പറഞ്ഞുവെന്നും അൻവർ ആരോപിച്ചു.
തമിഴ്നാട്ടിൽ സഖ്യകക്ഷികൾക്ക് നിർലോഭം സീറ്റ് കൊടുത്തവരാണ് ഡിഎംകെ. ബിജെപി സർവശക്തിയുമെടുത്തു കോയമ്പത്തൂരിൽ ഇറങ്ങിയപ്പോൾ സിപിഎമ്മിന് പാർട്ടിയുടെ ഉറച്ച കോട്ട കൊടുത്തവരാണ് ഡിഎംകെ. അതേസമയത്ത് തൃശൂരിൽ ബിജെപിക്ക് മുഖ്യമന്ത്രി പരവതാനി വിരിച്ചു കൊടുക്കുകയാണ് ചെയ്തത്. ഇക്കാര്യം മുഖ്യമന്ത്രിയോട് നേർക്കുനേർ നിന്നു പറയും. രണ്ട് ദിവസമാണ് പൂരം കലക്കാൻ അജിത് കുമാർ തൃശൂരിൽ ക്യാംപ് ചെയ്തത്.
സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് എം.കെ. സ്റ്റാലിനെന്നും അൻവർ. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനല്ല ഞാൻ ചെന്നൈയിൽ പോയത്. സ്റ്റാലിന്റെ ആശിർവാദം വാങ്ങാനാണ് പോയത്. ഇതൊരു രാഷ്ട്രീയ പാർട്ടിയോ മുന്നേറ്റമോ അല്ല. ഇതൊരു സാമൂഹിക മുന്നേറ്റമാണ്. നിയമപരമായ ജനകീയ മുന്നേറ്റമാണ് ഡിഎംകെ ഉദ്ദേശിക്കുന്നത്. ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരളയുമായി സഹകരിച്ച് പ്രവർത്തിക്കാൻ സ്റ്റാലിനോട് ആവശ്യപ്പെട്ടെന്നും അൻവർ പറഞ്ഞു.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. പാലക്കാട് സിപിഎമ്മിൻറെ വോട്ടുകൾ ബിജെപിക്ക് നൽകും. ചേലക്കരയിൽ ബിജെപി വോട്ടുകൾ സിപിഎമ്മിനും നൽകും ഇതാണ് ധാരണ. ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്നതാകട്ടെ എഡിജിപി അജിത് കുമാറും. ഇതിലൂടെ കേരളാ നിയമസഭയിൽ ബിജെപിക്ക് വീണ്ടും അക്കൗണ്ട് തുറക്കാൻ സിപിഎം വഴി ഒരുക്കുകയാണെന്നും പിവി അൻവർ.