കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നടത്തിയ പത്ര സമ്മേളനത്തോടെ ഫേമസായി മനാഫിന്റെ യൂട്യൂബ് ചാനൽ. ഷിരൂരിലെ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനായി തുടങ്ങിയ ചാനലിൽ വളരെ കുറച്ചു സബ്സ്ക്രൈബർമാർ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇന്നലെ ഇരു കൂട്ടരും നടത്തിയ ആരോപണ- പ്രത്യാപോപണങ്ങളിൽ ചാനലിന്റെ റീച്ച് കൂടുകയായിരുന്നു. ഇപ്പോൾ 1.61 ലക്ഷം സബ്സ്ക്രൈബർമാരാണ് ചാനലിനുള്ളത്.
അർജുനുവേണ്ടി നടത്തിയ രക്ഷാപ്രവർത്തനത്തിൻറെ വിവരങ്ങൾ മനാഫ് പങ്കുവച്ചിരുന്ന ‘ലോറി ഉടമ മനാഫ്’ എന്ന യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സാണ് ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽനിന്ന് ഒരുലക്ഷം കടന്നത്.
ഈ യൂട്യൂബ് ചാനലിനെതിരെയായിരുന്നു ഇന്നലെ അർജുന്റെ കുടുംബം രംഗത്തെത്തിയത്. അർജുൻ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വിൽക്കുകയാണ് മനാഫെന്നും പിആർ ഏജൻസി പോലെയാണ് മനാഫ് പ്രവർത്തിക്കുന്നതെന്നും അർജുൻറെ കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളിൽനിന്നും അർജുൻറെ പേരിൽ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അർജുൻറെ സഹോദരീഭ ർത്താവ് ജിതിനും അർജുൻറെ സഹോദരൻ അഭിജിത്തും ആരോപിച്ചു.
എന്നാൽ ഇതിനെതിരെ മനാഫും രംഗത്തെത്തി. താൻ ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാൽ മാനാഞ്ചിറ മൈതാനത്തു വന്നു നിൽക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിൻറെ പ്രതികരണം. വിവാദം ഉടലെടുത്തതിനു പിന്നാലെയാണ് യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് കുത്തനെ വർധിച്ചത്.
ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണു നിറയുന്നത്. കൂടാതെ അർജുന്റെ സഹോദരിക്കും ഭർത്താവ് ജിതിനെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടക്കുന്നുണ്ട്. സംഘപരിവാർ അനുകൂലിയായതുകൊണ്ടാണ് ജിതിൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണു ചില പ്രചാരണം. രാഷ്ട്രീയ– വർഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവർക്കു പിന്നിലെന്നതാണ് പ്രധാനമായി ഉയർന്നു വന്ന ആരോപണം.
അളിയനാണ് അളിയാ ശരിക്കും അളിയൻ, എന്നു തുടങ്ങി ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച കുടുംബത്തിന് നന്ദിയെന്നും അളിയൻറെ ഈഗോ കാരണം മനാഫ് വീണ്ടും വലുതാവുകയാണെന്നുമെല്ലാം ആളുകൾ കമൻറ് ചെയ്തിട്ടുണ്ട്.
എന്നാൽ അർജുന്റെ കുടുംബത്തിന്റെ ആരോപണത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഒരുകൂട്ടം ആൾക്കാർ രംഗത്തെത്തിയിട്ടുണ്ട്. മനാഫിൻറെ ഉദ്ദേശം വേറെയാണെങ്കിൽ അർജുനെ കിട്ടിയതിനുശേഷം വേറെ വീഡിയോ ഇട്ടേനെയെന്നും ചിലർ കുറിച്ചു. അതേസമയം, മനാഫ് സെൽഫ് പ്രമോഷൻ സ്റ്റാറാണെന്നും അർജുൻറെ കുടുംബം അദ്ദേഹത്തെ തുറന്ന് കാണിക്കുമ്പോൾ സമാധാനമെന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്.
13 ദിവസം മുൻപാണ് ചാനലിൽനിന്ന് അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അർജുന്റെ ലോറി കണ്ടെത്തിയശേഷം യുട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. അൻജുന്റെ കുടുംബം മനാഫിനെക്കൂടാതെ ഈശ്വർ മാൽപെയ്ക്കെതിരെയും ആരോപണമുന്നയിച്ചിരുന്നു. അവർ അവസരം മുതലെടുത്ത് പ്രശസ്തിക്കു വേണ്ടി ശ്രമിക്കുകയാണെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.