തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു. ഇതിനിടെ നക്ഷത്ര ചിഹ്നമിട്ട് നൽകിയ ചോദ്യത്തിലെ 49 ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ പട്ടികയിലേക്ക് മാറ്റിയ നിയമസഭാ സെക്രട്ടറിയേറ്റിൻറെ നടപടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദ്യം ചെയ്തു. ഇതോടെ ചോദ്യങ്ങൾ ചോദിക്കാതെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കാനും തീരുമാനിച്ചു.
നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധമുയർത്തി. മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡും ബാനറുമുയർത്തിയുമാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാൽ ഇതിനിടെ മുഖ്യമന്ത്രി മറുപടി പ്രസംഗം തുടരുകയും ചെയ്ത്. ഭരണപക്ഷ എംഎൽഎമാർ ചോദിച്ച ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പിആർ വിവാദവും ശൂന്യവേളയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പട്ട്പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
പ്രതിപക്ഷം നക്ഷത്രമിട്ട് നൽകിയ ചോദ്യങ്ങൾ വെട്ടിക്കുറച്ചതിൽ വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും സ്പീക്കർ പറഞ്ഞു. ഇതോടെ സ്പീക്കർ രാജിവയ്ക്കണമെന്നും ആവശ്യമുയർന്നു. എഡിജിപി- ആർഎസ്എസ്. കൂടിക്കാഴ്ച വി.ഡി. സതീശൻ സഭയിൽ ഉന്നയിച്ചു. മലപ്പുറം വിവാദവും പ്രതിപക്ഷം സഭയിൽ ഉയർത്തി. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സഭാ ടിവിയിൽ കാണിച്ചില്ലെന്നതും പ്രതിഷേധങ്ങൾക്കിടയാക്കി.
ഇതോടെ ഏഴു ദിവസങ്ങളിലായി നടക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ വരും ദിവസങ്ങളിലും സഭ പ്രക്ഷുപ്തമാകുമെന്നുറപ്പ്.