കൊല്ലം: വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഭർത്താവ് ഭാര്യയുടെ കൈകൾ കെട്ടിയിട്ടശേഷം കഴുത്തറത്ത് കൊലപ്പെടുത്തി. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ (50)യെ ഭർത്താവ് സുരേന്ദ്രൻപിള്ളയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
സംശയ രോഗിയും മദ്യത്തിനു അടിമയുമായിരുന്നു സുരേന്ദ്രൻ പിള്ളയെന്ന് ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച് രാവിലെ മരുമകൾ അയൽവീട്ടിൽ പോയ സമയത്ത് സരസ്വതി അമ്മയുടെ കൈകൾ രണ്ടും കയർ ഉപയോഗിച്ച് കെട്ടിയിട്ടശേഷം കഴുത്തറത്ത്
കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകശേഷം ഓട്ടോറിക്ഷ വിളിച്ച് പോലീസ് സ്റ്റേഷനിലെത്തിയ സുരേന്ദ്രൻ പിള്ള, താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. കൂടാതെ മരുമകളെയും വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കാര്യം അറിയിച്ചു.
കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്. ഒരാൾ വിദേശത്തും മറ്റൊരാൾ നാട്ടിലുമാണ്. മൂത്ത മകന്റെ ഭാര്യ സംഭവം നടന്ന വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്ന സരസ്വതി അമ്മ കഴിഞ്ഞ വർഷമാണ് ജോലിയിൽനിന്ന് വിരമിച്ചത്. സംശയത്തിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകാറുണ്ടെന്നും ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഇയാൾ പറയാറുള്ളതായും ബന്ധുക്കൾ പോലീസിനെ അറിയിച്ചു.