പത്തനംതിട്ട: 56 വർഷം മുന്പ് ഹിമാചലിലെ റോത്തോങ്ങിലെ മഞ്ഞുമലയിൽ വിമാനം തകർന്നു മരിച്ച സൈനികൻ ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാൻറെ സംസ്കാരം ഇന്ന്. സംസ്കാര ശുശ്രൂഷകൾ ഇലന്തൂർ കാരൂർ സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കരസേന ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ഗാർഡ് ഓണർ നൽകി. തുടർന്ന് മന്ത്രി വീണാ ജോർജ് സംസ്ഥാന സർക്കാരിനുവേണ്ടി ആദരാഞ്ജലിയർപ്പിച്ചു. പിന്നീട് മൃതദേഹം അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തുടർന്ന് മൃതദേഹം ഇന്നു രാവിലെ സൈനികോദ്യോഗസ്ഥർ ഇലന്തൂരിലെത്തിക്കും. രാവിലെ 10.30ന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്നു വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. പിന്നീട് പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് മൃതദേഹം സംസ്കരിക്കുക.
കഴിഞ്ഞ ദിവസമാണ്തോമസ് ചെറിയാൻ ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങൾ രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെ കണ്ടെടുത്തത്. ഇവരുടെ മൃതദേഹം കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ നിന്നാണ് കണ്ടെടുത്തത്. അപകടത്തിൽ പെടുമ്പോൾ തോമസ് ചെറിയാനു 22 വയസായിരുന്നു.
102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം 1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതു വരെ കണ്ടെടുത്തിട്ടുള്ളു. പിന്നീട് നടത്തിയ തെരച്ചിലിലാണ് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്.