കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ വ്യാജ മനുഷ്യ ബോംബ് ഭീഷണിയുമായി മഹാരാഷ്ട്ര സ്വദേശി. ഇതേത്തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി. വൈകിട്ട് 3.50ന് മുംബൈയ്ക്കു പറക്കേണ്ട വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകി പുറപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായൻ വിമാനത്തിലേക്കു പ്രവേശിക്കുമ്പോൾ ‘എന്റെ കയ്യിൽ ബോംബുണ്ട്’ എന്നു പറഞ്ഞു ഭീഷണിയുയർത്തുകയായിരുന്നു.
തുടർന്നു വിമാനത്താവള അധികൃതർ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇയാളെ പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. വിജയ് മന്ദായനെ അധികൃതർ നെടുമ്പാശേരി പൊലീസിനു കൈമാറി. ബോംബ് ഭീഷണി വ്യാജമാണെന്നും അപകടമില്ലെന്നും വ്യക്തമായതോടെ 4.19ന് വിമാനം പറന്നുയർന്നു. നിലവിൽ വ്യാജ ബോംബ് ഭീഷണി വ്യാപകമായതോടെ യാത്രക്കാരെയെല്ലാം രണ്ടുതവണ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.
കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ സമാന രീതിയിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. രാജ്യത്തു വിമാനങ്ങൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവമുള്ളതാണെന്നും കുറ്റവാളികൾക്കു യാത്രാവിലക്ക് ഏർപ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി. 5 ദിവസത്തിനിടെ നൂറിലേറെ വിമാനങ്ങൾക്കാണു ഭീഷണിസന്ദേശം ലഭിച്ചത്. ഇതോടെ വ്യാപക പരിശോധനകളാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ നടക്കുന്നത്.