ഷിരൂർ: ‘അവൻ വണ്ടിയിൽ സ്റ്റിക്കർ ഒട്ടിച്ചതിനു ഞാൻ വഴക്കു പറഞ്ഞതാ, ഇനി ഞാൻ പറയില്ല അങ്ങനെ’, അർജുൻ വണ്ടിയിൽ ഒട്ടിച്ച സ്ട്രോങ് എന്ന സ്റ്റിക്കർ മാധ്യമപ്രവർത്തകർക്കുമുന്നിൽ കാണിച്ച് നിറ മിഴികളോടെ മനാഫ് പറഞ്ഞു.
ഞാൻ അതു പറഞ്ഞപ്പോൾ ‘അതവിടെ നിന്നോട്ടെ’ എന്നായിരുന്നു അർജുന്റെ മറുപടി. ഇപ്പോൾ ആ സ്റ്റിക്കർ കണ്ടാണ് വണ്ടി തിരിച്ചറിഞ്ഞത്. പലതവണ ഈശ്വർ മാൽപെയും നാവികസേനയുമടക്കം പുഴയിൽ മുങ്ങി പരിശോധിച്ചപ്പോൾ ലോറി ലഭിച്ച സ്ഥലത്തിന് സമീപത്തുകൂടെ പോയിരുന്നു. അവരുടെയൊന്നും കണ്ണിൽപ്പെടാതിരുന്ന വണ്ടി, ഡ്രഡ്ജിങ് കമ്പനിയുടെ സംഘത്തിലുള്ള സ്കൂബാ ഡൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത് താനെതിർത്തിട്ടും വണ്ടിയിൽപ്പതിപ്പിച്ച സ്ട്രോങ് എന്ന് ഇംഗ്ലീഷിൽ എഴുതിയ സ്റ്റിക്കർ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വണ്ടിയുടെ ടയറും ഈ സ്റ്റിക്കറും മാത്രമായിരുന്നു മണ്ണിന് മുകളിലുണ്ടായിരുന്നത്.
അർജുൻ ഓടിച്ചിരുന്ന വണ്ടി കണ്ട് പലതും ഓർത്തെടുക്കുകയായിരുന്നു മനാഫ്. ‘അവൻ എങ്ങനെ കൊണ്ടുനടന്ന വണ്ടിയാണെന്നറിയുമോ? മുതലാളിമാരെപോലും അതിനുള്ളിൽ കയറാൻ അവൻ അനുവദിച്ചിട്ടില്ല. ചെരുപ്പിൽ ചെളിയുണ്ടെങ്കിൽ കയറാൻ സമ്മതിക്കില്ല, അങ്ങനെ പല നിബന്ധനകളുണ്ടായിരുന്ന മനുഷ്യനായിരുന്നു. അവനിക്ക് വണ്ടിയെന്ന് പറഞ്ഞാൽ ജീവനാ… തനിക്കിനി മൂന്നല്ല നാലു മക്കളാണുള്ളത്. അർജുന്റെ മകനേയും സ്വന്തമായി കൊണ്ടുനടക്കും. അവന്റെ അമ്മയ്ക്കും അച്ഛനും മകനായും താനുണ്ടാകുമെന്നും മനാഫ് പറഞ്ഞു.