ഹൈദരാബാദ്: ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനും ഡൽഹി സർവകലാശാല മുൻ പ്രൊഫസറുമായിരുന്ന ജിഎൻ സായിബാബ (57) അന്തരിച്ചു. ചികിത്സയിലിരിക്കെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അദ്ദേഹത്തെ ഏറെക്കാലം ജയിലിലടച്ചിരുന്നു. തുടർന്ന് വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിലൂടെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. യുഎപിഎ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. കുറ്റവിമുക്തനായി ഏഴു മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
ഡൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു അദ്ദേഹം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് 2014 ൽ കോളേജ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.
പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന് വീൽചെയറിന്റെ സഹായത്തോടെ ജീവിക്കുന്ന സായിബാബ 2014ൽ അറസ്റ്റിലായതു മുതൽ നാഗ്പുർ സെൻട്രൽ ജയിലിലായിരുന്നു.