ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയിൽ നിന്ന് തോൽവിയിലേക്കു കൂപ്പുകുത്തിയതിൽ തിരിമറിയെന്നു സംശയം പ്രകടിപ്പിച്ച് കോൺഗ്രസ്. വിജയപ്രതീക്ഷകൾ കണ്ണുചിമ്മുന്ന സമയം കൊണ്ട് മാറിമറിഞ്ഞതിനു പിന്നിൽ എതിരാളികളുടെ ചതി പ്രയോഗമുണ്ടെന്ന വിശ്വാസത്തിലാണ് നേതൃത്വം. വിജയം ഉറപ്പിച്ചിടത്തുനിന്ന് 30 മിനിറ്റിനുള്ളിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അതുപോലെ വോട്ടെണ്ണാനെടുത്ത കാലതാമസവും ഇതിലേക്കാണു വിരൽ ചൂണ്ടുന്നത്.
അതിനാൽതന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമത്വം നടന്നുവെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. ഇത്തരം ഇവിഎമ്മുകൾ അന്വേഷണവിധേയമായി സീൽ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
മുൻമുഖ്യമന്ത്രിമാരായ ഭൂപീന്ദർ സിംഗ് ഹൂഡ, അശോക് ഗെഹ്ലോട്ട്, എഐസിസി നേതാക്കളായ കെസി വേണുഗോപാൽ, ജയ്റാം രമേശ്, അജയ് മാക്കൻ, പവൻ ഖേരാ, ഹരിയാണ കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാൻ എന്നിവരാണ് സംസ്ഥാനത്തെ വോട്ടെണ്ണലിൽ സംശയം പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽനിന്ന് ശേഖരിച്ച പരാതികളും നിവേദനവും അവർ പരാതിയോടൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ചു.
സ്വന്തം കൈപ്പടയിൽ എഴുതിയ ഏഴു പരാതികളുൾപ്പെടെ 20 പരാതികൾ സമർപ്പിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. വോട്ടെണ്ണുന്ന ഘട്ടത്തിൽ ഇവിഎമ്മുകളിൽ ശരാശരി 60 മുതൽ 70 ശതമാനം വരെ ബാറ്ററി ചാർജ് കാണിക്കുമ്പോൾ ഹരിയാനയിലെ പലയിടത്തും 99 ശതമാനം ചാർജുള്ള ഇവിഎമ്മുകളാണ് ഉണ്ടായിരുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
എന്നാൽ ഇതിനെതിരെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തി. രാജ്യത്തിന്റെ സമ്പന്നമായ ജനാധിപത്യ പൈതൃകത്തിൽ കേട്ടു കേൾവിയില്ലാത്തതാണ് ഇത്തരം പ്രസ്താവനകളെന്നാണ് കമ്മിഷൻ പ്രതികരിച്ചത്. ജനങ്ങളുടെ ഇച്ഛയെ ജനാധിപത്യ വിരുദ്ധമായി നിരാകരിക്കുന്നതാണ് ജയ്റാം രമേശിന്റെയും പവൻ ഖേരയുടേയും പ്രസ്താവനകളെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ഇരുവർക്കും അയച്ച കത്തിൽ പരാമർശിച്ചു.