മംഗളൂരു∙ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും വ്യവസായിയും കോൺഗ്രസ് മുൻ എംഎൽഎ മൊഹിയുദീൻ ബാവയുടെ സഹോദരനുമായ ബി.എം. മുംതാസ് അലി(52)യുടെ ആത്മഹത്യയ്ക്കു പിന്നിൽ ദമ്പതികൾ. സംഭവത്തിൽ സഹോദരൻ ഹൈദർ അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലയാളി യുവതിയെയും ഭർത്താവിനെയും കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ മലയാളിയായ യുവതി റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റിലായത്. ഇവരുൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാഫി, മുസ്തഫ, അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികൾ. ഇവർ പകർത്തിയ നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായും 50 ലക്ഷം രൂപ പ്രതികൾ തട്ടിയെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ആദ്യം തുക കൊടുത്തതിനു പിന്നാലെ വീണ്ടും പണം ആവശ്യപ്പെട്ടെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു. ബൈക്കംപാടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങൾക്ക് തന്റെ മരണത്തിന് കാരണം ഈ 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ വാട്സാപ് സന്ദേശം അയച്ചിരുന്നു. കൂടാതെ ഇവർക്ക് 50 ലക്ഷം രൂപ നൽകിയതായും 25 ലക്ഷത്തിന്റെ ചെക്ക് കൊടുത്തതായും വാട്സാപ് സന്ദേശത്തിൽ പറയുന്നു.
മംഗളൂരു നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് മുൻ എംഎൽഎ മൊഹിയുദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബിഎം ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ്.