ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയത്തിലേക്കു കുതിക്കുമ്പോൾ തെരഞ്ഞെടുപ്പ് ഗോദയിൽ കന്നിയംഗത്തിനിറങ്ങിയ കോൺഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ടിനു വിജയം. ഫോഗട്ട് 6140 വോട്ടുകൾക്കാണ് ജൂലാനയിൽ നിന്ന് വിജയിച്ചത്. പലപ്പോഴും പിറകോട്ട് പോയെങ്കിലും അവസാന റൗണ്ടിൽ എതിരാളികളെ മലർത്തിയടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.
90 സീറ്റിൽ 51 ഇടത്തും ബിജെപി ലീഡ് നിലനിർത്തുന്നു. കോൺഗ്രസ് 34 സീറ്റിലാണ് മുന്നിലുള്ളത്. ബിജെപി പാളയത്തിൽ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വിളിച്ചു ചേർത്തിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ മേൽകൈ നേടിയ കോൺഗ്രസ് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ലീഡ്കുത്തനെ താഴുകയായിരുന്നു.
ജമ്മു കാശ്മീരിൽ നാഷനൽ കോൺഫറൻസിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യമാണ് മുന്നിൽ. നാഷനൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 28 സീറ്റിലും മുന്നിലാണ്. കോൺഗ്രസ് 10 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണെന്നതും ശ്രദ്ധേയമാണ്. എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഹരിയാനയിൽ ബിജെപിയുടെ മുന്നേറ്റം.