കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിനു നേരെയുള്ള സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസ്. അർജുന്റെ സഹോദരി അഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനാഫിനെതിരെ ചേവായൂർ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കി സാമുദായിക സ്പർദ വളർത്താൻ സമൂഹ മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നുവെന്ന വകുപ്പാണ് മനാഫിനെതിരെ ചുമത്തിയിട്ടുള്ളത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുക്കുന്നതായും എഫ്ഐആറിൽ പറയുന്നു. അർജുന്റെ കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണക്കു പരാതി നൽകിയത്.
കഴിഞ്ഞ ദിവസം അർജുന്റെ കുടുംബം മനാഫിനും ഈശ്വർ മാൽപെക്കുമെതിരെ രംഗത്തെത്തിയിരുന്നു. അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും നാടകം കളിച്ചുവെന്നാണ് അർജുന്റെ കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ഇതിനു പിന്നാലെ അർജുന്റെ കുടുംബത്തിനു നേരെ സമൂഹ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
അർജുന്റെ പേരിൽ മനാഫ് യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഇതോടെ കുടുംബത്തിനെതിരെ സൈബർ ആക്രമണമുണ്ടായി. അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിനെതിരെയാണു രൂക്ഷമായ ആക്രമണം. രാഷ്ട്രീയ– വർഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവർക്ക് പിന്നിലെന്നതാണു പ്രധാനമായി ഉയർന്ന ആരോപണം. സംഘപരിവാർ അനുകൂലിയായതുകൊണ്ടാണ് ജിതിൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രചാരണമുണ്ടായി.
അതിനിടെ ഇനി വിവാദത്തിനില്ലെന്നു മനാഫും ഈശ്വർ മാൽപെയും വ്യക്തമാക്കിയിരുന്നു. ‘‘കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാൻ. താൻ ചെയ്തത് മോശമായിപ്പോയെങ്കിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വം ചെളിവാരിയെറിഞ്ഞ് ഇല്ലാതാക്കരുതെന്നാണ് പറയാനുള്ളത്. അർജുന്റെ ഫോട്ടൊകൾ യൂട്യൂബ് ചാനലിൽ നിന്ന് നീക്കം ചെയ്തതായും തന്റെ വണ്ടിക്കു അർജുന്റെ പേരിടില്ലെന്നും ആ കുടുംബത്തെ വെറുതെ വിടാനും മനാഫ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.