തിരുവനന്തപുരം: എഡിജിപിയ്ക്കു ചുറ്റും ആരോപണളുമായി ഭരണപക്ഷ എംഎൽഎയും പ്രതിപക്ഷവും രംഗത്തുവന്നിട്ടും തെളിവുകൾ നല്കിയിട്ടും തൽ സ്ഥാനത്തുനിന്നു മാറ്റുകയോ, അന്വേഷണം നടത്തുകയോ ചെയ്യാത്തതെന്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എഡിജിപിയുടെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഇത്രയും കരുതൽ എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂരിൽ പോയി നിന്ന് എഡിജിപി പൂരം കലക്കിയത്. അതിനാൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. നിരവധി അന്വേഷണം നേരിടുന്ന ആളാണ് എഡിജിപി. അങ്ങനെയൊരാളെ എഡിജിപി സ്ഥാനത്ത് തുടരാൻ അനുവദിച്ചിരിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ അദ്ദേഹം ചെയ്തതിനാലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൂരം കലക്കിയ വിഷയത്തിൽ ആഭ്യന്തര സെക്രട്ടറി തന്നെ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ദിവസങ്ങൾക്ക് മുൻപേ തന്നെ കമ്മീഷണർ രൂപരേഖ തയാറാക്കിയിരുന്നു. എന്നാൽ അത് പാടെ മാറ്റുകയാണ് എഡിജിപി ചെയ്തത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെയ്തത്. അല്ലെങ്കിൽ മുഖ്യമന്ത്രി ഇതു പോലെ ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇപ്പോൾ തന്നെ എത്രയധികം ആരോപണങ്ങളാണ് എഡിജിപിക്കെതിരെയുള്ളത്. ഭരണകക്ഷി എംഎൽഎ നൽകിയ പരാതി ആർ,എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം, പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുകയാണ്. അങ്ങനെയൊരാളെയാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്.
പി.വി അൻവറുമായി ബന്ധപ്പെട്ട വിവാദം ഇടതു മുന്നണിയിലെ ആഭ്യന്തര പ്രശ്നമാണ്. അതേക്കുറിച്ച് ഒന്നും പറയുന്നില്ല. അൻവർ 20 തവണ പത്രസമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പത്രസമ്മേളനം നടത്തരുതെന്ന് അഭ്യർഥിച്ചത്. അതിനു ശേഷവും അൻവർ പത്രസമ്മേളനം നടത്തി. പിന്നീട് മുഖ്യമന്ത്രി തന്നെ പത്ര സമ്മേളനം നടത്തി എഡിജിപിയെയും പൊളിറ്റിക്കൽ സെക്രട്ടറിയെയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അപ്പോൾതന്നെ നയം വ്യക്തമായില്ലേയെന്നും വി.ഡി സതീശൻ ചോദിച്ചു.