തൃശൂർ: തൃശൂർ പൂരത്തിനിടെ ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്ന പരിഹാരത്തിനായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. പൂരം നടക്കുന്ന സമയത്ത്മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് അന്നേ എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമത്തിലായിരുന്നതിനാൽ പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുക്കാതിരുന്നയാൾ പൂരം അലങ്കോലമായെന്നറിഞ്ഞയുടനെ ആംബുലൻസിൽ സംഭവ സ്ഥലത്തെത്തിയതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്നു പൂരം നടക്കുന്ന സ്ഥലത്തേക്കു സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണു ഇപ്പോൾ പ്രചരിക്കുന്നത്. പൂരം നിലയ്ക്കാതിരിക്കാൻ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു.
പൂരം നിർത്തിവയ്ക്കാൻ തീരുമാനിച്ചയുടനെ സുരേഷ് ഗോപി എത്തിയ സംഭവത്തിൽ ദുരൂഹത ഇലക്ഷൻ സമയത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽ കുമാറും യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരനും ആരോപിച്ചിരുന്നു. രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ആംബുലൻസ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും പിന്നെ സുരേഷ് ഗോപിമാത്രം അതെങ്ങനെ ഉപയോഗിച്ചുവെന്നും അവർ ചോദിച്ചിരുന്നു. എന്നാൽ, അനാരോഗ്യം മൂലമാണ് ആംബുലൻസ് ഉപയോഗിക്കേണ്ടി വന്നതെന്നായിരുന്നു എൻഡിഎ നേതാക്കളുടെ വിശദീകരണം.
എഡിജിപി- എൻഡിഎ നേതാക്കളുടെ കൂടിക്കാഴ്ച, സുരേഷ് ഗോപിയുടെ പൂര നഗരിയിലേക്കുള്ള വരവ്, ഇതിലൊക്കെയുള്ള ദുരൂഹത അന്വേഷിക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിലംഗം വി.എസ്. സുനിൽകുമാർ പറഞ്ഞു. പൂരത്തെ എൻഡിഎ സ്ഥാനാർഥിയുടെ രാഷ്ട്രീയ വിജയത്തിനുള്ള കരുവാക്കി ഉപയോഗിച്ചു എന്നതു സത്യമാണ്. പൂരം അലങ്കോലപ്പെടുത്തുന്നതിന്റെ പിന്നിലും അത്തരം ശക്തികളുണ്ട്. ഇക്കാര്യത്തിൽ ദേവസ്വങ്ങളെ പഴിചാരാനില്ല. അന്വേഷണം അഞ്ച് മാസമൊന്നും നീട്ടിക്കൊണ്ടു പോകേണ്ട ആവശ്യമില്ലായിരുന്നുവെന്നും അതിനാൽ ഇതിനു പിന്നിലുള്ള കാര്യങ്ങൾ എന്തുതന്നെയായാലും പുറത്തുവരണമെന്നും സുനിൽകുമാർ പറഞ്ഞു.