കാസർഗോഡ്: ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പടന്നക്കാട് കാർഷിക കോളേജിൽ ഒമ്പതു വിദ്യാർഥികൾക്ക് ഇൻഫ്ലുവൻസ പനി സ്ഥിരീകരിച്ചു. 30ഓളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിലാണ് വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചത്.
പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജലദോഷം, ചുമ, പനി, തൊണ്ടവേദന തലവേദന, ശരീരവേദന, ക്ഷീണം, വിറയൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഛർദ്ദിയും വയറിളക്കവും കൂടെയുണ്ടാകും. എച്ച് 1 എൻ1, എച്ച്3 എൻ2 എന്നീ വിഭാഗത്തിൽപെട്ട വൈറസുകളാണ് ഇൻഫ്ലുവൻസ പനിക്ക് കാരണം.
ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മറക്കുക, കൈകൾ സോപ്പിട്ട് കൂടെ കൂടെ കഴുകുക, മാസ്ക് ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകാഹാരം കഴിക്കുക തുങ്ങിയവ അനുവർത്തിക്കണം. കുട്ടികളെയും ഗർഭിണികളേയും പ്രായമായവരെയുമാണ് പനി കൂടുതലായി ബാധിക്കുക.