കൊച്ചി: ഹേമ കമ്മിറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ച് “വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ (ഡബ്ല്യുസിസി). സാമൂഹിക മാധ്യമത്തിലൂടെയാണ് ഡബ്ല്യുസിസി സിനിമാപെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കിയത്.
ലൈംഗികപീഡനം പാടില്ല, ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ല, മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഒരു മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വേണം തുല്യവും നീതിയുക്തവും സര്ഗാത്മകവൈശിഷ്ടവുമായ ഒരു തൊഴിലിടം ഉണ്ടാക്കാനെന്നും പെരുമാറ്റ ചട്ടത്തിൽ പറയുന്നു.
തൊഴിലിടത്തില്‍ ആര്‍ക്കെതിരേയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം അക്രമം, അപ്രഖ്യാപിത വിലക്ക് എന്നിവയുണ്ടാകരുത്. ഏജന്റുമാര്‍ കമ്മീഷന് കൈപ്പറ്റരുത്. ലിംഗവിവേചനവും പക്ഷപാതവും വര്‍ഗ, ജാതി, മത, വംശവിവേചനവും പാടില്ല. ‘സീറോ ടോളറന്‍സ് പോളിസി’ എന്ന തലക്കെട്ടില്‍ പങ്കുവച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. ഇവയുടെ ലംഘനമുണ്ടായാല്‍ പരാതിപ്പെടാന്‍ ഔദ്യോഗിക പരിഹാരസമിതിവേണം.
ഇവിടെ നടന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ചലച്ചിത്ര വ്യവസായ രംഗത്തെ പ്രശ്നം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു, നമ്മുടെ മുന്‍ഗാമികളുടേയും ഇപ്പോള്‍ പണിയെടുക്കുന്നവരുടേയും അനുഭവങ്ങളും അതിന്റെ സാക്ഷ്യങ്ങളാണ്. പരിഹാരത്തിന്റെ പക്ഷത്തുനിന്ന് പ്രശ്നങ്ങളെ അഭിമുഖീകരിക്കാം. പെരുമാറ്റച്ചട്ടം ആവിഷ്കരിക്കുന്നതിനു പ്രതിദിനം ഒരു നിര്‍ദേശം ഉള്‍ക്കൊള്ളുന്ന പരമ്പരയാണു ഡബ്ല്യുസിസി ലക്ഷ്യമിടുന്നതെന്നും സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.