തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ ജയം കൈപ്പിടിയിലൊതുക്കി ആലപ്പി റിപ്പിൾസ്. മുഹമ്മദ് അസ്ഹറുദ്ദീൻ നയിച്ച ആലപ്പി, തൃശൂർ ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത് . ആദ്യം ബാറ്റു ചെയ്ത തൃശൂർ ടൈറ്റൻസ് ഉയർത്തിയ 162 റൺസ്, 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആലപ്പി റിപ്പിൾസ് മറികടക്കുകയായിരുന്നു.
ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നും പ്രകടനമാണ് ആലപ്പി റിപ്പിൾസിനെ വിജയത്തിലെത്തിച്ചത്. അസ്ഹറുദ്ദീൻ 47 പന്തിൽ 92 റൺസെടുത്തു . മുൻനിര ബാറ്റർമാരായ കൃഷ്ണപ്രസാദും (ഒന്ന്), അക്ഷയ് ശിവും (മൂന്ന്) നിരാശപ്പെടുത്തിയപ്പോഴായിരുന്നു ക്യാപ്റ്റന്റെ മിന്നും പ്രകടനം. 27 പന്തിൽ 30 റൺസെടുത്ത വിനൂപ് മനോഹരനും തിളങ്ങി. അക്ഷയ് ടി.കെ. 17 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്നു.
ടോസ് നേടിയ ആലപ്പി റിപ്പിൾസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത തൃശൂർ ടൈറ്റൻസ് മധ്യനിര താരം അക്ഷയ് മനോഹറിന്റെ അർദ്ധ സെഞ്ചുറി മികവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. 44 പന്തുകൾ നേരിട്ട അക്ഷയ് 57 റൺസെടുത്തു പുറത്തായി.
ആദ്യ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ തൃശൂരിന്റെ ഓപ്പണർ അഭിഷേക് പ്രതാപ് ഗോൾഡൻ ഡക്കായി മടങ്ങി. ക്യാപ്റ്റൻ വരുൺ നായനാർ ഒരു റൺ നേടി. മധ്യനിരയിൽ വിഷ്ണു വിനോദ് (14 പന്തിൽ 22), അഹമ്മദ് ഇമ്രാൻ (21 പന്തിൽ 23), അർജുൻ വേണുഗോപാൽ (20 പന്തിൽ 20) എന്നിങ്ങനെയായിരുന്നു തൃശൂരിന്റെ സ്കോർ. മൂന്നു പന്തുകളിൽ രണ്ടു സിക്സുകളുമായി പി. മിഥുൻ 12 റൺസുമായി പുറത്താകാതെനിന്നു. ആലപ്പിക്കായി ആനന്ദ് ജോസഫ് മൂന്നും ഫാസിൽ ഫനൂസ് രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.