എടത്വ: വീസ തട്ടിപ്പിന് ഇരയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തലവടി മാളിയേക്കൽ ശരണ്യ (34) ആണു മരിച്ചത്. ഭാര്യയുടെ വിയോഗമറിഞ്ഞ് ആത്മഹത്യയ്ക്കു ശ്രമിച്ച ഭർത്താവ് അരുണിനെ പൊലീസും നാട്ടുകാരും ചേർന്നു രക്ഷിച്ചു. വിദേശത്ത് ജോലി നോക്കിയിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വീസയിൽ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു.
ഇതിനായി വീസയ്ക്കും വിമാന യാത്രാ ടിക്കറ്റിനുള്ള പണം കോട്ടയം പാലായുള്ള ഒരു ഏജൻസിക്കു നൽകിയിരുന്നു. ഏജൻസി അറിയിച്ചതനുസരിച്ച് ഇരുവരും യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിവരികയായിരുന്നു. ഒടുവിലാണ് തട്ടിപ്പിന് ഇരയായതായി അറിയുന്നത്. ഇതിൽ മനംനൊന്ത് ശരണ്യ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവ് അരുണിനോട് വിവരങ്ങൾ ആരായുന്നതിനിടെ അരുൺ വീടിനുള്ളിൽ കയറി വാതിൽ പൂട്ടിയ ശേഷം തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും പോലീസും ചേർന്ന് വാതിൽ തകർത്ത് അകത്തുചെന്നപ്പോൾ കണ്ടത് തൂങ്ങിനിൽക്കുന്ന അരുണിനെയാണ്. ഉടനെ കുരുക്ക് അറുത്തുമാറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പാലായിലെ ഏജൻസി ശരണ്യയെ ഇടനില നിർത്തി പലരുടേയും കയ്യിൽ നിന്നു വീസ വാഗ്ദാനം ചെയ്തു പണം വാങ്ങിയതായും സൂചനയുണ്ട്. പിന്നീട് ശരണ്യയെ വിശ്വസിച്ച് പണം കൊടുത്തവർ തിരികെ പണം ആവശ്യപ്പെട്ട് ശരണ്യയെ സമീപിക്കുകയായിരുന്നു. ഏജൻസിയെക്കുറിച്ച് എടത്വ എസ്ഐ എൻ. രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കൂടുതൽപ്പേർ ഏജൻസിയുടെ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചു.