ജെറുസലേം: ഹിസ്ബുള്ളയ്ക്കെതിരെ തിരിച്ചടിച്ച് ഇസ്രയേൽ. ബെയ്റൂട്ടിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്കു പരിക്കുപറ്റി. മധ്യ ബെയ്റുട്ടിലെ ഹിസ്ബുള്ളയുടെ കെട്ടിടം ലക്ഷ്യമാക്കിയാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞദിവസം ലൈനനിൽ നടത്തിയ കരയുദ്ധത്തിൽ തങ്ങളുടെ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേലിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇറാനെതിരെ ദുഷ്കരമായ യുദ്ധമാണ് തങ്ങൾ നടത്തുന്നതെന്ന് സൈനികരുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് പുറത്തിറക്കിയ സന്ദേശത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഇറാൻ നടത്തിയ മിസൈൽ ആക്രമണം പ്രതിരോധിച്ചതിന് പിന്നാലെയാണ് ബെയ്റുട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. തെക്കൻ ലെബനനിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇസ്രയേലിന്റെ എട്ടു സൈനികർ കൊല്ലപ്പെത്. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വീട് നഷ്ടപ്പെട്ടതായി ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു.
മറൂൺ അൽ റാസടക്കമുള്ള തെക്കൻ ഗ്രാമങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രയേൽ സൈനികരുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും ഒരാളെ വധിച്ചെന്നും ഹിസ്ബുള്ള അറിയിച്ചു. ക്യാപ്റ്റൻ എയ്താൻ അത്സ്ഹാക് ഒസ്റ്റെർ അടക്കമുള്ളവരാണ് (22) കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ലെബനനിൽ ആദ്യമായാണ് ഇത്രയും ഇസ്രയേൽ പട്ടാളക്കാർ കൊല്ലപ്പെടുന്നത്. തെക്കൻ ലെബനനിൽ നിയന്ത്രണരേഖയ്ക്കിപ്പുറം 400 മീറ്ററോളം ഇസ്രയേൽസേന കടന്നതായി ലെബനീസ് സൈന്യം അറിയിച്ചു. ചൊവ്വാഴ്ചമാത്രം ഇസ്രയേൽ ആക്രമണങ്ങളിൽ ലെബനനിൽ 55 പേർ കൊല്ലപ്പെട്ടു. 156 പേർക്ക് പരുക്കേറ്റു. ഇതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷങ്ങളിൽ ലെബനനിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 1873 ആയി.
ചൊവ്വാഴ്ച ഇറാൻ ഇരുന്നൂറോളം മിസൈലുകൾ ഇസ്രയേലിന് നേരെ വിക്ഷേപിച്ചിരുന്നു. ഇറാനെതിരെ ശക്തമായി തിരിച്ചടിക്കാനാണ് ഇസ്രയേലും പ്രധാന സഖ്യകക്ഷിയായ യുഎസും തീരുമാനിച്ചിട്ടുള്ളത്. കൂടാതെ 2006 നു ശേഷം ഇതാദ്യമായാണ് ഇരു വിഭാഗങ്ങളും നേർക്കുനേർ ഏറ്റുമുട്ടുന്നത്.
ഇറാൻ ആക്രമണത്തെ താൻ വീണ്ടും ശക്തമായി അപലപിക്കുന്നുവെന്ന് യുഎൻ രക്ഷാസമിതി യോഗത്തിനുശേഷം ഗുട്ടെറസ് പറഞ്ഞു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോടു ജാഗ്രത പാലിക്കാനും അവിടേക്ക് അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി.