കൊച്ചി: സുപ്രിം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ച ശേഷം പൊതു മധ്യത്തിലെത്തിയ സിദ്ദിഖ് ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള സന്നദ്ധത അന്വേഷണ സംഘത്തെ അറിയിച്ചു. താൻ കൊച്ചിയിലുണ്ടെന്നും എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യലിനു ഹാജരാകാൻ തയാറാണെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് അന്വേഷണ സംഘത്തിനു കത്ത് നൽകി.
എന്നാൽ സിദ്ദിഖിൻറെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നില്ല. എങ്കിലും സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. ഈ സാഹചര്യത്തിലാണ് സിദ്ദിഖ് കത്ത് നൽകിയത്.
എന്നാൽ അടുത്ത തവണ കോടതിയിൽ ഹാജരാകുമ്പോൾ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുതരണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യത്തിനു തടയിടാനാണു സിദ്ദിഖിന്റെ നീക്കം. ഓക്ടോബർ 22നാണു ഇനി സിദ്ദിഖിനു കോടതിയിൽ ഹാജരാകേണ്ടത്.
സിദ്ദിഖിൻറെ കത്ത് ലഭിച്ചതോടെ അന്വേഷണസംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. അടുത്തയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് സാധ്യത. 22 വരെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന സുപ്രിം കോടതി ഉത്തരവുള്ളതിനാൽ എസ്ഐടി ചോദ്യം ചെയ്തശേഷം സിദ്ദിഖിനെ വിട്ടയച്ചേക്കും.