പത്തനംതിട്ട: വീട്ടിൽ എടുക്കുന്ന ബിഎസ്എൻഎൽ ഫൈബർ കണക്ഷനിൽ നിന്ന് എവിടെ പോയാലും അതിവേഗ ഇന്റർനെറ്റ് വൈഫൈ കിട്ടാവുന്ന സംവിധാനം കേരളത്തിൽ തുടങ്ങുന്നു. ‘സർവത്ര’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പദ്ധതി ടെലികോം രംഗത്തെ വിപ്ലവമായിമാറുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കൂടാതെ നെറ്റ് റീച്ചാർജ് ചെയ്യുമ്പോഴുള്ള ചിലവ് ചുരുക്കാനും ഇതുപകരിക്കും. ആദ്യം കേരളത്തിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ട്രയൽ റൺ പൂർത്തിയായി.
ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റോബർട്ട് ജെ. രവി മുന്നോട്ടുവെച്ച ആശയമാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് ‘സർവത്ര’യായി എത്തുന്നത്. സർവത്ര നടപ്പിലാക്കുന്നത് ഇങ്ങനെ: വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ബിഎസ്എൻഎലിന്റെ ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) ആണ് പദ്ധതിയുടെ അടിസ്ഥാനം. ഈ കണക്ഷനിലെ ഇന്റർനെറ്റ് ബിഎസ്എൻഎലിന്റെ മറ്റൊരു ഫൈബർ ടു ദ ഹോം കണക്ഷനുള്ള സ്ഥലത്തുപയോഗിക്കാം. ‘സർവത്ര’യുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന എഫ്ടിടിഎച്ച് കണക്ഷനുകളിലൂടെയാണ് ഇത് ആക്സസ് ചെയ്യാനാകു.
ഇതിൽ രജിസ്റ്റർ ചെയ്യുമ്പോൾ കണക്ഷനുകൾ ‘സർവത്ര എനേബിൾഡ്’ ആയിമാറും. പിന്നീട് പരമാവധി കണക്ഷനുകൾ രജിസ്റ്റർ ചെയ്യാൻ ബിഎസ്എൻഎൽ അഭ്യർഥിക്കും.‘സർവത്ര എനേബിൾഡ്’ ആണെങ്കിൽ രണ്ടാമത്തെ കണക്ഷന്റെ വൈഫൈ പാസ് വേഡോ, യൂസർ ഐഡിയോ അറിയേണ്ട കാര്യവുമില്ല. ഒരു വെർച്വൽ ടവർ ആയിട്ടാകും പോർട്ടൽ പ്രവർത്തിക്കുക.
കൂടാതെ പൂർണ സുരക്ഷയും ബിഎസ്എൻഎൽ ഉറപ്പ് നൽകുന്നു. സർവത്രയുടെ സേവനങ്ങൾ കൃത്യമാക്കാൻ ‘വൺ നോക്’ എന്ന സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും.