മയാമി: ഹെലൻ ചുഴലിക്കാറ്റിലും കനത്ത മഴയിലും അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 189 ആയി. തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഹെലൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്. കത്രീനയ്ക്ക് ശേഷം യുഎസിലെ പ്രധാന ഭൂപ്രദേശത്തെ ബാധിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്.
നൂറ് കണക്കിന് റോഡുകൾ തകർന്ന നിലയിലാണ്. മരിച്ചവരിൽ ഭൂരിഭാഗവും നോർത്ത് കരോലിന, സൗത്ത് കരോലിന, ജോർജിയ, ഫ്ലോറിഡ, ടെന്നേസി, വിർജിനിയ എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ്. അപകടസ്ഥലത്ത് പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമല ഹാരിസും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. യുണൈറ്റഡ് സ്റ്റേറ്റ്സിന് – രാഷ്ട്രത്തിന് – നിങ്ങളുടെ പിൻബലമുണ്ടെന്ന് പറയാൻ ഞാൻ ഇവിടെയുണ്ട്,” നോർത്ത് കരോലിനയിലെ റാലിയിൽ ജനക്കൂട്ടത്തോട് ബൈഡൻ പറഞ്ഞു. “നിങ്ങൾ പൂർണ്ണമായും സ്വന്തം കാലിൽ തിരിച്ചെത്തുന്നതുവരെ ഞങ്ങൾ പോകില്ലെന്നും പ്രസിഡന്റ് ഉറപ്പ് നൽകി.
നോർത്ത് കരോലിനയിൽ 95 പേരാണ് മരിച്ചത്. സൗത്ത് കരോലിനയിൽ 39 പേർക്ക് ജീവൻ നഷ്ടമായി. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 19 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു. വിർജിനിയയിൽ രണ്ട് പേർ മരിച്ചു. ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ ചുഴലിക്കാറ്റെത്തിയത്. ചുഴലിക്കാറ്റിനൊപ്പമാരംഭിച്ച മഴ ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായി തുടരുകയാണ്.