പത്തനംതിട്ട: സിബിഐ ഉദ്യോഗസ്ഥരെന്ന് തെറ്റിധരിപ്പിച്ച് ഐടി ജീവനക്കാരിയിൽ നിന്ന് 49 ലക്ഷം രൂപ തട്ടിയെടുത്ത സൈബർ കേസിൽ ഇടനിലക്കാരായ യുവതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ എട്ടിനാണ് സംഭവം. ഐടി ജീവനക്കാരി കൂടിയായ വീട്ടമ്മയ്ക്ക് ആധാർ കാർഡ് ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു ഉടൻ സിബിഐ അറസ്റ്റ് ഉണ്ടാകുമെന്നും കാണിച്ച്ഫോൺ കോൾ വരികയായിരുന്നു. ഹിന്ദിയിലായിരുന്നു സംഭാഷണം. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് പലപ്പോഴായി ചെറിയ തുക തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. ഓരോ ഇടപാടിനും രസീത് നൽകും. ഇതോടെ ഇടപാടുകാർ തമ്മിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുകയായിരുന്നു ആദ്യം സംഘം ചെയ്തത്.
വിശ്വാസ്യത കൂട്ടാൻ ഇടയ്ക്ക് കുറച്ച് പണം തിരികെ കൊടുക്കുകയും ചെയ്തു. എന്നാൽ പലപ്പോഴായി 49,03,500 രൂപ സംഘം കൈക്കാലാക്കുകയായിരുന്നു. പത്ത് ലക്ഷം രൂപ കൈമാറ്റം ചെയ്ത കോഴിക്കോടുള്ള ഒരു ബാങ്ക് അക്കൗണ്ട് അന്വേഷണസംഘം കണ്ടെത്തി. അങ്ങനെയാണ് തട്ടിപ്പ് റാക്കറ്റിന്റെ കേരളത്തിലെ കണ്ണിയായ ഷാനൗസിയെയും സഹായി പ്രജിതയെയും പിടികൂടിയത്.